മലങ്കര യാക്കോബായ സുറിയാനി സഭ
അറിവിന്റെ നുറുങ്ങുകൾ (ഭാഗം-1)
1-അടച്ചുതുറ
കേരളത്തിലെ പ്രാചീന ക്രിസ്ത്യാനികളുടെ വിവാഹാഘോഷത്തിന്റെ ഭാഗമായി വിവാഹം കഴിഞ്ഞ് നാലാം ദിലസം നടത്തിവരുന്ന ഒരു ചടങ്ങാണ് അടിച്ചുതുറ. മണവാളനും തോഴരും മണവറയില് കയറി കതകടച്ചിരിക്കുമ്പോള് മണവാട്ടിയുടെ മാതാവ് വാതില് തുറക്കാന് അപേക്ഷിക്കും സ്വര്ണ്ണം, വസ്ത്രങ്ങള്, പശുക്കള് എന്നിങ്ങനെ പലതും നല്കാമെന്നു വാഗ്ദാനം ചെയ്തതിനുശേഷമേ വാതില് തുറക്കുകയുളളൂ. ഈ ചടങ്ങാണ് അടച്ചുതുറ. അമ്മായിയമ്മയെ ഇങ്ങനെ അല്പം വിഷമിപ്പിച്ചില്ലാ എങ്കില് വിവാഹബന്ധം ഭംഗിയാവില്ല എന്ന വിശ്വാസം നിലനിന്നിരുന്നതാണ് ഈ ചടങ്ങിനു കാരണം. ഈ അവസരത്തില് പാടുന്ന പാട്ടിന് ”അടച്ചുതുറപ്പാട്ട്” എന്നു പറഞ്ഞിരുന്നു. ഈ രീതി ഇപ്പോള് നിലവിലുളളതായി അറിവില്ല.
2-അടിമവയ്ക്കല്
വിശുദ്ധരില് നിന്നുളള ആത്മീയ സംരക്ഷണത്തിനു വേണ്ടി കുഞ്ഞുങ്ങളെ ദൈവാലയത്തില് പ്രത്യേകമായി സമര്പ്പിക്കുന്നതിനാണ് അടിമവയ്ക്കല് എന്നു പറയുന്നത്. അടിമവയ്ക്കുമ്പോള് ദൈവാലയത്തില് കൊടുക്കുന്ന പണമാണ് അടിമപ്പണം. അടിമവയ്ക്കപ്പെട്ട കുഞ്ഞിന്റെ പേരില് ആണ്ടുതോറും ആ പളളിയില് അടിമപ്പണം കൊടുക്കാറുണ്ട്. അടിമവയ്ക്കല് സമ്പ്രദായം പഴയനിയമകാലത്തും ഉണ്ടായിരുന്നു.
3-അനാഫോറ
ഉന്നതങ്ങളിലേയ്ക്ക് ഉയര്ത്തുക, സമര്പ്പിക്കുക എന്നൊക്കെയാണ് ഈ പദത്തിന് അര്ത്ഥം. വിശ്വാസ പ്രമാണത്തിനു ശേഷം പട്ടക്കാരന് പദവില് കയറി നടത്തുന്ന പ്രാര്ത്ഥന മുതല് ഹൂത്തോമ്മോ വരെയുളള ശുശ്രൂഷാക്രമത്തന് അനാഫോറ എന്നു പറയുന്നു. വിശ്വാസികളുടെ ശുശ്രൂഷ തുടങ്ങുന്നതനുശേഷം നടക്കുന്ന പ്രധാന ചടങ്ങായ ശോശപ്പാ ഉയര്ത്തലിനെ അടിസ്ഥാനമാക്കിയാണ് അനാഫോറ എന്ന് പേരു വന്നത്.
4-അരമന
നമ്പുതിരിമാര് തുടങ്ങിയ ഉന്നതജാതിക്കാരുടെ ഭവനത്തിന് കേരളത്തില് മന ഭവനം എന്നു പറയുന്നു. അരചന്റെ (രാജാവിന്റെ) മന അഥവാ ഭവനം എന്ന അര്ത്ഥത്തിനാണ് അരമന എന്ന പദത്തിന്റെ പ്രയോഗം. സഭയുടെ ഭരണാധികാരികള് എന്ന നിലയില് മെത്രാപ്പോലിത്തന്മാരെ അരചന്മാര് എന്നു കരുതുകയും അവര് താമസിക്കുന്ന ഭവനം അരമന എന്നറിയപ്പെടുകയും ചെയ്തു. തന്മൂലം അരമനയ്ക്ക് രാജകീയതയുടെ പരിവേഷമുണ്ടായി.
5-അരുളിക്ക
വി. കുര്ബ്ബാനയും, വാങ്ങിപ്പോയ വിശുദ്ധരുടെ തിരുശേഷിപ്പുകളും മറ്റും സൂക്ഷിക്കുന്ന പേടകമാണ് അരുളിക്ക. റോമന് കത്തോലിക്ക സഭയില് വി. കുര്ബ്ബാന എഴുന്നളളിച്ചുകൊണ്ടു പോകുന്നത് അരുളിക്കയില് വച്ചുകൊണ്ടാണ്. റാസായ്ക്ക് നേത്യത്വം കൊടുക്കുന്ന പട്ടക്കാര് വിശ്വാസികളെ ആശിര്വദിക്കുന്നതിന് അരുളിക്ക ഉപയോഗിക്കുന്നു.
6-അല്മായര്
”അല്മാ” (ലോകം) എന്ന സുറിയാനി പദത്തില് നിന്നാണ് ”അല്മായര്” എന്ന പദത്തിന്റെ ഉത്ഭവം. പട്ടത്വമില്ലാത്ത ദൈവജനത്തെ സൂചിപ്പിക്കുവാന് സുറിയാനിക്കാര് അല്മായര്, അയ്മേനി എന്നീ പദങ്ങള് ഉപയോഗിക്കുന്നു. അല്മായന് എന്നതിന് ലോകത്തില് നിന്നുളളവന് എന്നും അയ്മേനി എന്നതിന് വിശ്വാസി എന്നുമാണ് അര്ത്ഥം.
7-അഹറോന്യ ക്രമം
വി. കുര്ബ്ബാനയുടെ തൂയോബോ ശുശ്രൂഷ സമയത്ത് കാര്മ്മികന് സ്ഥാനവസ്ത്രങ്ങള് ധരിക്കുകയും ബലിവസ്തുക്കളിന്മേല് ധൂപം അര്പ്പിക്കുകയും ചെയ്യുന്ന കര്മ്മമാണ് അഹറോന്യ ക്രമം.
മഹാപുരോഹിതനായ അഹറോനും ലേവി ഗോത്രത്തില്പ്പെട്ട മറ്റു പുരോഹിതന്മാരും ധരിച്ചിരിക്കുന്ന അംശവസ്ത്രത്തെയും അവര് അര്പ്പിച്ച ധൂപത്തെയും അനുസ്മരിച്ചുകൊണ്ടാണ് അഹറോന്യക്രമം എന്നു പേരുവന്നത്..
8-ആകല് കര്സാ
സാത്താന്റെ പര്യായമായിട്ടാണ് ഈ പദം ഉപയോഗിക്കുന്നത്. രണ്ട് സുറിയാനി പദങ്ങള് ചേര്ന്നുണ്ടായ ഈ പദത്തിന് വിശക്കുന്നവന്, വയറിനു തൃപ്തി വരാത്തവന് എന്നൊക്കെയാണ് അര്ത്ഥം.
9-ആനവാതില്
ക്രൈസ്തവ ദൈവാലയത്തിന്റെ പടിഞ്ഞാറേ പ്രധാന വാതലിന് ആനവാതില് എന്നു പറഞ്ഞിരുന്നു. പളളിയുടെ മറ്റു വാതിലുകളേക്കാള് ഈ വാതലിന് വലിപ്പമുളളതുകൊണ്ടാണ് ഈ പേരു വന്നത്.
10-ആഴ്ചകളുടെ ആഴ്ച
ഉയിര്പ്പു പെരുന്നാളിനു ശേഷം ആഴ്ചയെ ”ആഴ്ചകളുടെ ആഴ്ച” എന്നു വിളിക്കുന്നു. ഉയിര്പ്പുദിനത്തില് പുതുതായി മാമോദീസാ സ്വീകരിച്ചവര്ക്കു വേണ്ടി പ്രത്യേകം നിയോഗിക്കപ്പെട്ട ആഴ്ചയായതിനാല് ഈ ആഴ്ച ആഘോഷപൂര്വ്വം കൊണ്ടാടി വന്നിരുന്നു. ഈ ദിവസങ്ങളെ ഹേവോറൊ അഥവ വെണ്മയുടെ ദിവസങ്ങള് എന്നും പറയുന്നു.
11-ഇഗ്നാത്തിയോസ്
ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ അന്ത്യോഖ്യന് പാത്രിയര്ക്കീസിന്റെ ഔദ്യോഗിക സ്ഥാനപ്പേരാണ് ഇഗ്നാത്തിയോസ്. വി. പത്രോസിന്റെ സിംഹാസനത്തില് ആരൂഢനായ മൂന്നാമത്തെ പാത്രിയര്ക്കീസ് ആയിരുന്ന മോര് ഇഗ്നാത്തിയോസ് നൂറോനോയില് നിന്നാണ് ഈ സ്ഥാനപ്പേരിന്റെ ഉത്ഭവം. പത്രോസ്, യൗദിയോസ്, ഇഗ്നാത്തിയോസ് എന്നിവരായിരുന്നു യഥാക്രമം ഒന്നാമത്തേയും രണ്ടാമത്തേയും, മൂന്നാമത്തേയും പാത്രിയര്ക്കീസുമാര്. പത്രോസിനു ശേഷം യെഹൂദക്രൈസ്തവര്ക്കും പുറജാതിയില് നിന്നു വന്നവര്ക്കും പ്രത്യേകം മെത്രാന്മാരുണ്ടായിരുന്നു. യൗദിയോസ് കാലം ചെയ്തപ്പോള് ഇഗ്നാത്തിയോസ് ഇരുകൂട്ടര്ക്കും മെത്രാനായി. അങ്ങനെയാണ് ഇഗ്നാത്തിയോസ് ആകമാന സഭയുടെ അദ്ധ്യക്ഷനായതും തുടര്ന്ന് അന്ത്യോഖ്യന് പാത്രിയര്ക്കീസന്മാര് ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന് എന്ന് വിശേഷിപ്പിക്കപ്പെടുവാന് ഇടയായതും സഭയെ ”കാതോലികം” എന്ന് ആദ്യമായി വിശേഷിപ്പിച്ചതും ആരാധനാ ഗീതങ്ങള് രണ്ടു ഗണമായി പാടുന്ന രീതി നടപ്പിലാക്കിയതും മോര് ഇഗ്നാത്തിയോസ് ആണ്.
സുറിയാനിയില് നൂറോനോ എന്ന പദത്തിന് അഗ്നിമയന് എന്നാണ് അര്ത്ഥം. യവന ഭാഷയില് ഇഗ്നാത്തിയോസ് എന്ന പദത്തിന്റെ അര്ത്ഥവും ഇതുതന്നെയാണ്.
തങ്ങളില് ആരാണ് വലിയവന് എന്ന് ശിഷ്യന്മാര്ക്കിടയില് തര്ക്കമുണ്ടായപ്പോള് യേശു ഒരു ശിശുവിനെ അടുക്കല് വിളിച്ച് അവരുടെ നടുവില് നിര്ത്തി ”ഈ ശിശുവിനെപ്പോലെ തന്നെത്താന് താഴ്ത്തുന്നവന് സ്വര്ഗ്ഗരാജ്യത്തില് ഏറ്റവും വലിയവനാകുന്നു. ഇങ്ങനെയുളള ശിശുവിനെ എന്റെ നാമത്തില് കൈക്കൊളളുന്നവന് എന്നെ കൈക്കൊളളുന്നു” എന്നു പറഞ്ഞു (മത്താ. 18:1-5). ഈ ശിശുവാണ് പില്ക്കാലത്ത് മോര് ഇഗ്നാത്തിയോസ് നൂറോനോ എന്ന പേരില് അറിയപ്പെട്ടത് എന്ന് ചരിത്രകാരന്മാര് സാക്ഷിക്കുന്നു.
12-ഇടവക (Parish)
”ഇടപ്രഭുവിന്റെ ദേശം” എന്നാണ് ഈ പദത്തിന്റെ അര്ത്ഥം. എപ്പിസ്കോപ്പല് സഭകളില് മെത്രാപ്പോലിത്തായെ പ്രതിനിധാനം ചെയ്യുന്ന വികാരിയുടെ കീഴിലുളള സഭാംഗങ്ങളുടെ പ്രാദേശിക സമൂഹത്തിനാണ് ഇടവക എന്നു പറയുന്നത്. പുരാതന കാലത്ത് ബലിയര്പ്പണത്തിനായി ഒരേ സ്ഥലത്ത് (പളളിയില്) ഒന്നിച്ചു കൂടിക്കൊണ്ടിരുന്ന ദൈവജന സമൂഹത്തെ സൂചിപ്പിക്കുവാനായി ഇടവക എന്ന പദം ഉപയോഗിച്ചിരിക്കുന്നു. ഇടവക ഒരു പ്രാദേശിക സഭ(Lockal chirch)യായും കരുതപ്പെടുന്നു.
13-ഇണ്ടറി അപ്പം
പെസഹാവ്യാഴാഴ്ച ക്രൈസ്തവ ഭവനങ്ങളില് ഉണ്ടാക്കുന്ന പ്രത്യേകതരം അപ്പമാണിത്. കുരിശിനു മുകളിലെ എന്ന പദത്തില് നിന്നാണ് ഇന്റി (ഇണ്ടറി) എന്ന പേരുണ്ടായതെന്നു പറയപ്പെടുന്നു. മാവ് പുളിപ്പിക്കാതെ ഉണ്ടാക്കുന്ന അപ്പമായതുകൊണ്ട് ”പുളിയാത്തപ്പം” എന്നും കുരുത്തോല കൊണ്ടുളള കുരിശടയാളം അപ്പത്തിന്മേള് പതിപ്പിക്കുന്നതു കൊണ്ട് ”കുരിശപ്പം” എന്നും ഇതിനു പേരുണ്ട്. യെഹൂദ പാരമ്പര്യമനുസരിച്ച് കുടുംബനാഥന്റെ നേതൃത്വത്തില് പെസഹാ അത്താഴം കഴിച്ചിരുന്നതിന്റെ പിന്തുടര്ച്ചയാണിത്.
ഗൃഹനാഥന്റെ നേതൃത്വത്തില് മാവു കുഴച്ച് അതിനു മുകളില് ഓശാന ഞായറാഴ്ച പളളിയില്നിന്നു ലഭിച്ച കുരുത്തോലയുടെ ഭാഗം കൊണ്ട് കുരിശടയാളം പതിപ്പിച്ച് ആവിയില് പുഴുങ്ങിയാണ് ഇണ്ടറി അപ്പം ഉണ്ടാകുന്നത്. ഗൃഹനാഥന് പെസഹാവ്യാഴാഴ്ച വൈകുന്നേരം ഈ അപ്പം മുറിച്ച് പ്രായക്രമമനുസരിച്ച് കുടുംബാംഗങ്ങള്ക്കു കൊടുക്കുന്നു. തേങ്ങാപ്പാലും ശര്ക്കരയും ചേര്ത്തു തിളപ്പിച്ച് അതില് ചെറുതായി മുറിച്ച പഴവും കുരുത്തോലയുടെ കഷണങ്ങളും ഇട്ടു തയ്യാറാക്കിയ മധുരപാനിയത്തില് മുക്കിയാണ് ഇണ്ടറിയപ്പം ഭക്ഷിക്കുന്നത്. അക്രൈസ്തവര്ക്ക് ഈ അപ്പം നല്കാറില്ല. ഇതിന്റെ ഒരംശംപോലും അടുത്ത ദിവസത്തേയ്ക്ക് മാറ്റി വയ്ക്കുകയോ, നിലത്തു കളയുകയോ ചെയ്യാന് പാടില്ല. അടുത്ത ബന്ധുക്കള് ആരെങ്കിലും ഒരു കുടുംബത്തില് നിന്ന് മരിച്ചുപോയിട്ടുണ്ടെങ്കില് ആ വര്ഷം ബന്ധപ്പെട്ട കുടുംബങ്ങളില് ഇണ്ടറി അപ്പം പുഴുങ്ങാറില്ല. കര്ത്താവിന്റെ തിരുവത്താഴത്തെയും ഈ ചടങ്ങിലൂടെ അനുസ്മരിക്കുന്നു.
14-ഈസ്റ്റര് കുരിശ് (പുനരുത്ഥാന സ്ലീബാ)
കുരിശ് സമാധാനത്തിന്റെ ചിഹ്നവും ജയത്തിന്റെ അടയാളവുമാണ്. ലളിതമായ തടിക്കുരിശാണ് മലങ്കര സഭ ഉപയോഗിക്കുന്നത്. ഇതിന് ഈസ്റ്റര് കുരിശ് അഥവാ പുനരുത്ഥാന സ്ലീബാ എന്നാണ് പറയുന്നത്.
ക്രൂശിതനായ ക്രിസ്തുവിലല്ല, മരണത്തെ ജയിച്ച് ഉയിര്ത്തെഴുന്നേറ്റ ക്രിസ്തുവിലാണ് പൗരസ്ത്്യ സഭകളുടെ പ്രത്യാശ. അതുകൊണ്ടാണ് തൂങ്ങപ്പെട്ട രൂപത്തോടുകൂടിയ കുരിശ് മലങ്കര യാക്കോബായ സഭ ഉപയോഗിക്കാത്തതും ഈസ്റ്റര് കുരിശിന് പ്രാധാന്യം നല്കുന്നതും.
15-ഈസ്റ്റര് തീയതി
എല്ലാ വര്ഷവും ഡിസംബര് 25-ാം തീയതിയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. എന്നാല് ഉയിര്പ്പ് പെരുന്നാളിന് സ്ഥിരമായ തീയതി ഇല്ല. ഓരോ വര്ഷവും വ്യത്യസ്ത തീയതികളിലാണ് ഈസ്റ്ററും അതിനോടനുബന്ധിച്ചുളള ഹാശാ ആഴ്ചയും മറ്റും ആചരിക്കാറുളളത്.
എല്ലാ സഭകളും നിസാന്മാസം 14 -ാം തീയതിയ്ക്ക് ശേഷം വരുന്ന ഞായറാഴ്ച ഉയിര്പ്പു പെരുന്നാളായി ആചരിക്കണമെന്ന് എ.ഡി 325 ല് നിഖ്യാസുന്നഹദോസ് തീരുമാനിച്ചു.ക്രിസ്തുവിന്റെ മരണം നീസാന് മാസം 14-ാം തീയതി ആയിരുന്നു. യെഹൂദ കലണ്ടറിലെ ആദ്യമാസമാണ് നീസാന്. വസന്തകാലത്ത് മാര്ച്ച് ഏപ്രില് മാസങ്ങളിലായിട്ടാണ് ഈ മാസം വരുന്നത്. യെഹൂദ പാരമ്പര്യപ്രകാരം നീസാന് മാസം 14-ാം തീയതിയാണ് പെസഹാക്കുഞ്ഞാടിനെ ബലികഴിച്ചത്. സൂര്യന് ഭൂമദ്ധ്യരേഖയില് വരുന്ന ദിവസമാണിത്. ക്രിസ്തുവര്ഷ പ്രകാരം ഇത് മാര്ച്ച് മാസം 21 ആണ്.
വസന്തകാലത്തില് സൂര്യന് ഭൂമദ്ധ്യരേഖയില് വരുന്ന ദിവസമായ മാര്ച്ച് 21 കഴിഞ്ഞുളള പൗര്ണ്ണമിക്ക് (വെളുത്തവാവ്) ശേഷം വരുന്ന ആദ്യത്തെ ഞായര് ഈസ്റ്റര് (ഉയിര്പ്പു പെരുന്നാള്) ആയി നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോള് ഉളളത്. അതിന്റെ അടിസ്ഥാനത്തില് വലിയ നോമ്പിന്റെ കാലവും ഹാശാ ആഴ്ച, പെന്തക്കോസ്തി തുടങ്ങിയവയുടെ തീയതിയും ഓരോ വര്ഷവും നിശ്ചയിക്കുന്നു.
16-ഓക്സിയോസ്
”അക്സിയോസ്” എന്ന ഗ്രീക്കു പദത്തിന്റെ സുറിയാനി രൂപമാണ് ഓക്സിയോസ്. യോഗ്യത, അര്ഹത എന്നൊക്കെയാണ് ഈ പദത്തിന്റെ അര്ത്ഥം. മേല്പട്ടപദവിയിലുളളവരുടെ സ്ഥാനാരോഹണ ശുശ്രൂഷ വേളയില് കാര്മ്മികള് സ്ഥാനാര്ത്ഥിയെ ഒരു കസേരയില് ഇരുത്തി മൂന്ന് പ്രാവശ്യം ഉയര്ത്തുകയും താഴ്ത്തുകയും ചെയ്യുന്നു. ഓരോ പ്രാവശ്യം ഉയര്ത്തുമ്പോഴും ശുശ്രൂഷയില് സംബന്ധിക്കുന്നവര് ഒന്നടങ്കം ഓക്സിയോസ് എന്ന് ഉറക്കെ പറയുന്നു. ദൈവജന ശുശ്രൂഷയ്ക്കു വേണ്ടി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി ആ സ്ഥാനത്തിന് യോഗ്യനും ദൈവജനത്തിന് സ്വീകാര്യനും ആയിരിക്കണമെന്ന പാരമ്പര്യത്തില് അധിഷ്ഠിതമായ ചടങ്ങാണിത്.
17-ഓര്ത്തഡോക്സ്
ഗ്രീക്കു ഭാഷയിലെ ഓര്ത്തോസ് +ഡോക്സാ എന്നീ രണ്ടു വാക്കുകള് ചേര്ന്നുണ്ടായതാണ് ഓര്ത്തഡോക്സ് എന്ന പദം. ”ശരിയായ വിശ്വാസം” ”സത്യവിശ്വാസം” ”യാഥാസ്ഥിതികമായത്” എന്നൊക്കെയാണ് ഈ പദത്തിന്റെ അര്ത്ഥം. ഓര്ത്തഡോക്സ് സഭ എന്നതു കൊണ്ട് അര്ത്ഥമാക്കുന്നത് സത്യവിശ്വാസസഭ എന്നാണ്. വിശ്വാസത്തിലും പാരമ്പര്യത്തിലും ആചാരാനുഷ്ഠാനങ്ങളിലും ആദിമസഭയുടെ മാര്ഗ്ഗം പിന്തുടരുന്നവര് എന്നു സാരം.
18-കത്തനാര്
മലങ്കരയിലെ സുറിയാനി ക്രിസ്ത്യാനി വൈദികരെ കത്തനാര് എന്നു വിളിച്ചു വരുന്നു. ഈ പേരിന്റെ ഉല്പത്തിയെപ്പറ്റി നിരവധി അഭിപ്രായങ്ങളുണ്ട്. പോര്ട്ടുഗീസ് രേഖകളില് ”കസ്റ്റനാര് (Kassanar) എന്നുകാണുന്നു. ”കസനാര്” ”കത്തനാര്” ആയി എന്ന് കരുതുന്നവരുണ്ട്. ”കര്ത്തൃ” എന്ന സംസ്കൃത പദത്തില് നിന്നാണ് കത്തനാര് എന്ന പദത്തിന്റെ ഉത്ഭവം എന്ന അഭിപ്രായക്കാരുണ്ട്. വൈദികകര്മ്മം അനുഷ്ഠിക്കുന്നവന് എന്ന് അര്ത്ഥമുളള ”കത്തര്” എന്ന മൂലധാതുവില് നിന്ന് കത്തനാര് എന്ന പദം ഉണ്ടായതും അഭിപ്രായപ്പെടുന്നു. കത്തന്+ആര്=കത്തനാര്. ”ആര്” എന്നത് പൂജകബഹുവചന പ്രത്യയമാണ്.
19-കത്തീഡ്രല്
ഭദ്രാസന/രൂപത മെത്രാപ്പോലിത്തായുടെ ആസ്ഥാനദേവാലയമാണ് കത്തീഡ്രല്. ഭദ്രാസനപ്പളളി എന്നും പറയാറുണ്ട്. ”കത്തേദ്ര” എന്ന ലത്തീന് പദത്തില് നിന്നാണ് കത്തീഡ്രല് എന്ന വാക്കിന്റെ ഉത്ഭവം. കത്തേദ്ര എന്നതിന് സിംഹാസനം എന്നാണ് അര്ത്ഥം. മെത്രാന് സിംഹാസനത്തില് ഇരുന്ന് സഭയുടെ വിശ്വാസങ്ങളും ഉപദേശങ്ങളും ദൈവജനത്തിന് ഔദ്യോഗികമായി വിശദീകരിച്ചു കൊടുക്കുന്ന സ്ഥലം എന്ന അര്ത്ഥത്തിലാണ് കത്തീഡ്രല്പളളി എന്ന പേര് വന്നത്. ഒരു ഭദ്രാസനത്തില് ഒരു കത്തീഡ്രല് മാത്രമേ ഉണ്ടായിരിക്കയുളളൂ. എന്നാല് ചില പളളികളുടെ പ്രത്യേക പ്രാധാന്യം കണക്കിലെടുത്ത് കത്തീഡ്രല് പദവി നല്കാറുണ്ട്.
20-കത്തോലിക്കര്
വി. പത്രോസിന്റെ ശ്ലൈഹിക പാരമ്പര്യം പിന്തുടരുന്ന റോമിലെ മാര്പ്പാപ്പയുടെ നേതൃത്വം അംഗീകരിക്കുന്ന ക്രൈസ്തവ സഭാംഗങ്ങളാണ് കത്തോലിക്കര്. ഇംഗ്ലീഷില് ഇമവേീഹശര (കാത്തലിക്) എന്നാണ് പറയുന്നത്. കാത്തലിക് എന്ന പദത്തിന്റെ മൂലാര്ത്ഥം സകലാഭിഗമ്യം എന്നാണ്. അതായത് സഭയും സഭയിലെ അംഗത്വവും ലോകത്തിലെവിടെയും എല്ലാക്കാലത്തുമുളള എല്ലാവര്ക്കുമായി തുറക്കപ്പെട്ടിരിക്കുന്ന അഥവാ സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്നു സാരം.
21-കപ്യാര്
ലത്തീന് ഭാഷയിലെ ”കപ്യാരിയൂസ്” എന്ന വാക്കില് നിന്നാണ് കപ്യാര് എന്ന പദമുണ്ടായത്. നിക്ഷേപാലയ കാര്യസ്ഥന് എന്നാണ് ആ വാക്കിന്റെ അര്ത്ഥം.
ദൈവാലയത്തിലെ പൂജാപാത്രങ്ങള് ഗ്രന്ഥങ്ങള്, തിരുവസ്ത്രങ്ങള്, സൈത്ത് മുതലായവ സൂക്ഷിക്കുന്നതിന് മദ്ബഹായോടു ചേര്ന്ന് ഒരു പ്രത്യേക മുറി നിര്മ്മിക്കുന്ന പതിവ് മദ്ധ്യയുഗത്തില് യൂറോപ്പിലുണ്ടായിരുന്നു. ഇത്തരം മുറികളാണ് നിക്ഷേപാലയങ്ങള്. നിക്ഷേപാലയത്തിന്റെ കാര്യസ്ഥനെ കപ്യാരിയൂസ് (Capiarius)എന്നു വിളിച്ചുവന്നു. 16-ാം നൂറ്റാണ്ടില് പോര്ട്ടഗീസ് മിഷനറിമാര് കേരളത്തില് വന്നതോടുകൂടിയാണ് കപ്യാരിയൂസ് എന്ന വാക്ക് ഇവിടെ പ്രചരിച്ചത്. കപ്യാരിയൂസ് എന്ന ലത്തീന് പദം പോര്ട്ടുഗീസുകാരുടെ ഭാഷയില് ‘കപ്യാരിയോ’ എന്നായി. മലയാളത്തില് അത് ക്രമേണ ‘കപ്യാര്’ ആയി.
സഭയില് പട്ടക്കാരന് കഴിഞ്ഞാല് പ്രധാനവ്യക്തി കപ്യാരാണ്. ‘അച്ചനും കപ്യാരും’ എന്ന പ്രയോഗം തന്നെ ഇതിനു തെളിവാണ്. ‘മാലാഖയ്ക്കടുത്ത ജോലി’ എന്നാണ് കപ്യാര് ജോലിയെ വിശേഷിപ്പിച്ചിരുന്നത്. ഒരു അല്മായന് ലഭിക്കാവുന്ന ഏറ്റവും വലിയ പദവിയാണ് കപ്യാര് സ്ഥാനം.
ആദിമകാലം മുതല് സഭയില് ശെമ്മാശന്മാര് ആയിരുന്നു ദൈവാലയ ശുശ്രൂഷകര്. അക്കാലത്ത് വി. കുര്ബ്ബാനയിലും മറ്റും കാര്മ്മികനെ സഹായിക്കാന് പളളികളില് സ്ഥിരം ഡീക്കന്മാര് (ശെമ്മാശന്മാര്) ഉണ്ടായിരുന്നു. എന്നാല് പിന്നീട്, ശെമ്മാശന്മാര് തുടര്ന്നുളള പട്ടത്വം സ്വീകരിച്ച് പട്ടക്കാരായി ഉയര്ത്തപ്പെട്ടുതുടങ്ങിയതോടുകൂടി സ്ഥിരം ശെമ്മാശന്മാര് ഇല്ലാതായി. ഈ സാഹചര്യത്തില് സ്ഥിരമായ സേവനം ലഭിക്കുന്നതിനുവേണ്ടി ശെമ്മാശനു പകരം ദൈവാലയ ശുശ്രൂഷയ്ക്ക് കപ്യാരെ നിയോഗിച്ചു. യൂറോപ്പിലാണ് ഇത് ആദ്യമായി നടപ്പിലാക്കിയത്.
22-കരിസ്മാറ്റിക്
”കരിസ്മാ” എന്ന ഗ്രീക്കുപദത്തിന് കൃപാവരം, പരിശുദ്ധാത്മവരം എന്നൊക്കെയാണ് അര്ത്ഥം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില് പാശ്ചാത്യ രാജ്യങ്ങളിലെ പ്രൊട്ടസ്റ്റന്റ് എപ്പിസ്കോപ്പല് സഭകളിലുണ്ടായ പെന്തക്കോസ്തല് നവീകരണത്തിന്റെ ഫലമായാണ് കരിസ്മാറ്റിക് പ്രസ്ഥാനം ഉടലെടുത്തത്. ഇന്ത്യയില് 1940 നു ശേഷം ഈ പ്രസ്ഥാനം സജീവമായി. ഇപ്പോള് കത്തോലിക്കാ സഭയിലും ഇത് വളര്ന്നു വന്നിട്ടുണ്ട്. പരിശുദ്ധാത്മാവിന്റെ പ്രവര്ത്തനങ്ങള്ക്ക് സഭാജീവിതത്തിലും വ്യക്തി ജീവിതത്തിലും പ്രാധാന്യം കൊടുത്തുകൊണ്ട് പരമ്പരാഗതമായ ആരാധനാക്രമത്തില് നിന്നു മാറി സ്വതന്ത്രമായ പ്രാര്ത്ഥനാരീതികളും വചനഘോഷണവും രോഗശാന്തിശുശ്രൂഷകളുമുളള പ്രസ്ഥാനമായിട്ടാണ് ഇത് പ്രവര്ത്തിക്കുന്നത്.
23-കാതോലികം
സഭയുടെ ലക്ഷണങ്ങളില് ഒന്നായി ”കാതോലികം” എന്ന വിശേഷണം വിശ്വാസപ്രമാണത്തില് രേഖപ്പെടുത്തിയിട്ടുണ്ട്. കാതോലികം എന്ന പദത്തിന് സാര്വ്വത്രികം എന്നാണ് അര്ത്ഥം. ദൈവത്തിന്റെ സഭ കാതോലികമാണ് എന്ന യഥാര്ത്ഥ്യം സഭാവിജ്ഞാനീയത്തിലെ മൗലികമായ സത്യമാണ്. സഭ ദൈവത്തിന്റേതാണ്. ഈ കൂട്ടായ്മയെ പ്രത്യക്ഷീകരിക്കുന്നത് മെത്രാന്റെ കാര്മ്മികത്വത്തിലുളള വിശുദ്ധ കുര്ബ്ബാനയുടെ ആഘോഷത്തിനായി ഒത്തു ചേരുന്ന ദൈവജനമാണ്. ഇപ്രകാരമുളള വിവിധ പ്രാദേശിക സഭകളുടെ കൂട്ടായ്മയെയാണ് സാര്വ്വത്രികത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വി. സഭയെ കാതോലികം എന്ന് ആദ്യമായി വിശേഷിപ്പിച്ചത് അന്ത്യോഖ്യന് പാത്രിയര്ക്കീസ് ആയിരുന്ന മോര് ഇഗ്നാത്തിയോസ് നൂറോനോ ആയിരുന്നു.(A.D110). യാക്കോബ്, പത്രോസ് (1, 2) യോഹന്നാന് (1, 2, 3) യൂദാ എന്നിവരുടെ ഏഴ് ലേഖനങ്ങളാണ് കാതോലിക ലേഖനങ്ങള് എന്നറിയപ്പെടുന്നത്.
24-കാതോലിക്കോസ്
ചില പുരാതന പൗരസ്ത്യ സഭകളുടെ തലവന്മാരുടെ സ്ഥാനപ്പേരാണ് കാതോലിക്കോസ് ”കാതോലിക്ക"” എന്ന പദത്തിന് ”സാര്വ്വത്രിക പിതാവ്” എന്നാണ് അര്ത്ഥം. പൗരസ്ത്യസഭകളില് മാത്രമേ ഈ സ്ഥാനമുളളൂ. സെലൂഷ്യയിലെ യാക്കോബ് മെത്രാന് കാലം ചെയ്തപ്പോള് യെറുശലേമിലെ സുന്നഹദോസ് പേര്ഷ്യയില് നിന്നുളള ആഹോദാബുയിയെ മെത്രാന്മാരെ വാഴിക്കുവാനുളള അധികാരപത്രത്തോടെ കാതോലിക്ക ആക്കി അയച്ചു. ഇതു നടന്നത് A.D 231 ല് ആയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. (സഭാവിജ്ഞാനകോശം) 410 ലെ സെലൂഷ്യന് സുന്നഹദോസില് വച്ചാണ് സെലൂഷ്യാ -സ്റ്റെസിഫോണിലെ മെത്രാന് പേര്ഷ്യന് സഭയുടെ തലവനായി കണക്കാക്കപ്പെട്ടതും തുടര്ന്ന് അദ്ദേഹം കാതോലിക്കോസ് എന്ന് വിളിക്കപ്പെടാന് തുടങ്ങിയതും.
25-കുക്കിലിയോന്
”കുക്കിലിയോന്” എന്ന വാക്കിന് വലയം ആവര്ത്തിച്ചു പാടുന്ന പാട്ട് എന്നൊക്കെയാണ് അര്ത്ഥം. സങ്കീര്ത്തന വാക്യങ്ങളുടെ മദ്ധ്യേ ഹാലേലുയ്യാ ആവര്ത്തിച്ച് ചേര്ത്തു പാടുന്ന പാട്ടുകളാണ് കുക്കിലിയോന്. വി. കുര്ബ്ബാനയില് കുക്കിലിയോന് പാടുന്നത് കാസായും പീലാസായും ആഘോഷിച്ചതിനു ശേഷമാണ്. കുക്കിലിയോനുകള് 5 എണ്ണമാണുളളത്.
26-കുരിശിന്തൊട്ടി (കുരിശടി)
പുരാതനകാലം മുതല് ക്രൈസ്തവ ദൈവാലയങ്ങള്ക്കു മുമ്പില് വലിയ കരിങ്കല് കുരിശുകള് സ്ഥാപിച്ചു വന്നിരുന്നു. ഇത്തരം കുരിശിനു ചുവട്ടില് ചുറ്റിനും എണ്ണയൊഴിച്ച് തിരികത്തിക്കുന്നതിനുളള താലം കരിങ്കല്ലില് കൊത്തി ഉണ്ടാക്കിയിരുന്നു. ബുദ്ധമതക്കാരും ജൈനമതക്കാരും അവരുടെ ദൈവാലയങ്ങള്ക്കു മുന്നില് സ്തംഭങ്ങള് സ്ഥാപിച്ചിരുന്നു. അതിനെ അനുകരിച്ചാണ് ക്രൈസ്തവ ദൈവാലയങ്ങള്ക്കു മുമ്പില് ”നസ്രാണി സ്തംഭം”എന്ന പേരില് കരിങ്കല്കുരിശ്് സ്ഥാപിച്ചുതുടങ്ങിയതെന്നു പറയപ്പെടുന്നു. ഹൈന്ദവ ക്ഷേത്രങ്ങളോടനുബന്ധിച്ച് ഉപദേവപ്രതിഷ്്ഠയുളള കൊച്ചമ്പലങ്ങള് നിര്മ്മിക്കാറുണ്ട്. പ്രധാന ക്ഷേത്രത്തില് വണങ്ങുവാന് വരുന്ന ഭക്തജനങ്ങള് അതിനു മുമ്പായി ഉപദേവതകളെ വന്ദിക്കുന്ന പതിവുണ്ട്. അതുപോലെ ഇവിടുത്തെ ക്രിസ്ത്യാനികള് പളളിക്കു മുമ്പില് കുരിശു സ്ഥാപിക്കുകയും, ദൈവാലയത്തില് പ്രവേശിക്കുന്നതിനു മുമ്പ് കുരിശുതൊട്ടു വന്ദിക്കുന്ന സമ്പ്രദായം ആരംഭിക്കുകയും ചെയ്തുവെന്നും അഭിപ്രായമുണ്ട്. വിജയനഗരശില്പകലയനുസരിച്ചാണ് ഇത്തരം കുരിശിന്തൊട്ടികള് നിര്മ്മിക്കപ്പെട്ടതെന്നു പറയപ്പെടുന്നു.
ഒരു പളളിക്ക് ഒരു കുരിശിന്തൊട്ടി മാത്രമാണ് പണ്ടുണ്ടായിരുന്നത്. പിന്നീട് ഒരേ പളളിയുടെ കീഴില് ഇടവകക്കാര് തിങ്ങിപ്പാര്ക്കുന്ന വിവിധ സ്ഥാലങ്ങളിലും പ്രധാന ജംഗ്ഷനുകളിലും മറ്റുമായി ഒന്നിലധികം കുരിശിന് തൊട്ടികള് സ്ഥാപിച്ചു തുടങ്ങി. ഏതെങ്കിലും വിശുദ്ധരുടെ നാമത്തിലാണ് ഇത്തരം സൗധങ്ങള് സ്ഥാപിക്കാറുളളത്. പെരുന്നാളുകളോടനുബന്ധിച്ചുളള റാസ കുരിശടികളിലൂടെ കടന്നു പോവുകയും അവിടെ പ്രത്യേകമായി മദ്ധ്യസ്ഥപ്രാര്ത്ഥനയും ധൂപാര്പ്പണവും നടത്തുകയും ചെയ്യാറുണ്ട്.
27-കൈമുത്ത്
വിശുദ്ധ കുര്ബ്ബാനയില് സംബന്ധിച്ചതിനു ശേഷം പളളിയില് നിന്ന് വെളിയിലേയ്ക്ക് ഇറങ്ങുന്നതിനു മുമ്പ് വി. കുര്ബ്ബാന അര്പ്പിച്ച പട്ടക്കാരന്റെ വലതുകൈ വിശ്വാസികള് മുത്തുന്നു. വി. ബലിയില് കര്ത്താവിന്റെ തിരുശരീരരക്തങ്ങളെ സ്പര്ശിച്ച കൈയോടുളള ഭക്ത്യാദരവുകള് പ്രകടിപ്പിക്കുവാനും അനുഗ്രഹം പ്രാപിക്കാനുമാണ് ഇപ്രകാരം ചെയ്യുന്നത്.
വിശ്വാസികള് മെത്രാന്മാരെ സമീപിക്കുമ്പോള് മെത്രാന്റെ അധികാരത്തിന്റെ അടയാളമായ മോതിരം ധരിച്ചിട്ടുളള കൈയില് മുത്തുന്ന പാരമ്പര്യവും മലങ്കരസഭയിലുണ്ട്. വിധേയത്വത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായി വിശ്വാസികള് മെത്രാന്മാരുടെ വലതുകരം ചുംബിക്കുന്നതിനും കൈമുത്ത് എന്നു പറയുന്നു.
മെത്രാപ്പോലിത്തന്മാര് ഇടവക സന്ദര്ശിക്കുമ്പോള് ഭദ്രാസനവിഹിതം നല്കുന്ന സമ്പ്രദായമുണ്ട്. ഇതിന് കൈമുത്ത് കൊടുക്കുക എന്നാണ് പറയുന്നത്.
28-കൈവയ്പ്
അനുഗ്രഹിക്കുന്ന വ്യക്തി അനുഗ്രഹിക്കപ്പെടുന്ന ആളുടെ തലമേല് കൈവച്ച് അനുഗ്രഹം പകരുന്ന ചടങ്ങിനാണ് കൈവയ്പ് എന്നു പറയുന്നത്. കൈവയ്പിലൂടെ പിന്തുടര്ച്ച നല്കുന്നതിന് പഴയനിയമത്തില് നിരവധി ദൃഷ്ടാന്തങ്ങളുണ്ട് (ഉല്പ. 48: 13-22, സംഖ്യാ 27: 18-23, ആവര്ത്തനം 34: 9 എന്നീ ഭാഗങ്ങളില് പൗരോഹിത്യ പിന്തുടര്ച്ചയോടു ബന്ധപ്പെട്ട് യോശുവയുടെ മേല് കൈവയ്പ് നടത്തിയതായി കാണുന്നു. പുതിയ നിയമത്തില് കൈവയ്പ് മുഖാന്തരം ലഭിക്കുന്നത് ആത്മീയ അധികാരമാണ്. 1തിമൊ.4:14 ല് കൈവയ്പിലൂടെ കൃപാവരം ലഭിക്കുന്നതായി സൂചിപ്പിക്കുന്നു. പട്ടം കൊടുക്കുന്നതിന്റെ ഭാഗമായി കൈവച്ചനുഗ്രഹിക്കുന്ന രീതി സഭയില് ആദ്യ നൂറ്റാണ്ടില്ത്തന്നെ നിലവിലുണ്ടായിരുന്നു. മാമോദീസായോടൊപ്പമുളള കൈവയ്പ് മൂലം ആത്മദാനം ലഭിച്ചതായി അ.പ്ര. 8:17-19 ഭാഗങ്ങളില് കാണുന്നു.
29-കൊല്ലവര്ഷവും ക്രിസ്ത്യാനികളും
കൊല്ലവര്ഷത്തിന്റെ ആരംഭത്തെപ്പറ്റി ചരിത്രകാരന്മാര്ക്കിടയില് പല അഭിപ്രായങ്ങളുണ്ട്. അവയില് ഒന്ന് ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ടതാണ്. A.D. 825 ഓഗസ്റ്റ് മാസം 17-ാം തീയതിയാണ് കൊല്ലവര്ഷം ആരംഭിച്ചത്. ഈ കാലഘട്ടത്തില് കൊല്ലത്ത് വ്യാപാര വ്യവസായ രംഗത്തും മറ്റും ക്രിസ്ത്യാനികള്ക്ക് നല്ല സ്വാധീനമുണ്ടായിരുന്നു. കൊല്ലത്തെ ക്രിസ്ത്യാനികളുടെ അപേക്ഷപ്രകാരം മാര് സാബോര്, മാര് അഫ്രോത്ത് എന്നീ മെത്രാന്മാരെ പ. അന്ത്യോഖ്യ സിംഹാസനത്തില് നിന്നും കേരളത്തിലെ സഭയ്ക്കു വേണ്ടി അയച്ചു. കപ്പല്മാര്ഗ്ഗം കൊല്ലത്തെത്തിയ മെത്രാന്മാര്ക്ക് അവിടത്തെ ക്രിസ്ത്യാനികള് അതിഗംഭീരമായ സ്വീകരണം നല്കി. A.D. 825 ഓഗസ്റ്റ് 17-ാം തീയതി ആയിരുന്നു, ഈ സംഭവം. വേണാട്ടു രാജാവായ ഉദയമാര്ത്താണ്ഡവര്മ്മ കൊല്ലവര്ഷം ആരംഭിച്ചത് അന്നേ ദിവസമാണ്.
30-ക്നാനായക്കാര്
പേര്ഷ്യന് സാമ്രാജ്യത്തിലെ (സൗദി അറേബ്യ) കാനാ എന്ന സ്ഥലത്തുനിന്ന് എ.ഡി നാലാം ശതകത്തില് ക്നായിത്തോമ്മായുടെ നേതൃത്വത്തില് മലബാറിലേയ്ക്കു കുടിയേറിപ്പാര്ത്ത ക്രിസ്ത്യാനികളുടെ പിന്തുടര്ച്ചക്കാരാണ് കേരളത്തിലെ ക്നാനായക്കാര്. (ക്നായിത്തോമ്മായുടെ ആഗമന കാലത്തെപ്പറ്റി ചരിത്രകാരന്മാര്ക്കിടയില് ഭിന്നാഭിപ്രായമുണ്ട്).
കേരളത്തില് ക്നാനായക്കാര് രണ്ടു വിഭാഗമുണ്ട്. ഒരു കൂട്ടര് സീറോ മലബാര് (കത്തോലിക്കാ) സഭയിലും മറ്റെ വിഭാഗം മലങ്കര സഭയിലും ഉള്പ്പെടുന്നു. രണ്ടു സഭകളിലും ക്നാനായക്കാര്ക്ക് പ്രത്യേക മെത്രാന്മാരും ഭരണ സംവിധാനവുമുണ്ട്. കത്തോലിക്ക സഭയിലെ കോട്ടയം അതിരൂപതയും മലങ്കര സഭയിലെ ക്നാനായ അതിഭദ്രാസനവും (ചിങ്ങവനം) ക്നാനായക്കാര് മാത്രം ഉള്പ്പെട്ടതാണ്. ക്നാനായ ഭദ്രാസനത്തിന് സ്വന്തമായി ഭരണഘടനയുണ്ടെങ്കിലും സിറിയന് ഓര്ത്തഡോക്സ് (യാക്കോബായ) സഭയുടെ പരമാദ്ധ്യക്ഷനായ അന്ത്യോഖ്യന് പാത്രിയര്ക്കീസിന്റെ കീഴിലുളള ഒരു ഭദ്രാസനമായിട്ടാണ് നിലകൊളളുന്നത്. മലങ്കരയിലെ യാക്കോബായ ഓര്ത്തഡോക്സ് സഭകളെപ്പോലെ തന്നെ ക്നാനായ ഭദ്രാസനവും അന്ത്യോഖ്യന് ആരാധനക്രമവും പിന്തുടരുന്നു. കോട്ടയം രൂപതയില്പ്പെട്ട ഏതാനും പളളികളിലും അന്ത്യോഖ്യന് ആരാധനക്രമം നിലവിലുണ്ട്.
തനതായ ഒരു സാംസ്കാരിക പാരമ്പര്യത്തിന്റെ ഉടമകളാണ് ക്നാനായക്കാര്. ക്നാനായക്കാര് തമ്മില് മാത്രമേ വിവാഹബന്ധത്തില് ഏര്പ്പെടുകയുളളൂ. വിവാഹത്തോടനുബന്ധിച്ച് മറ്റു ക്രൈസ്തവ വിഭാഗങ്ങളുടേതില് നിന്ന് വ്യത്യസ്തങ്ങളായ ചില ചടങ്ങുകള് പരമ്പരാഗതമായി ഇവര് പിന്തുടര്ന്നു വരുന്നു.
31-ചന്തംചാര്ത്ത്
സുറിയാനി ക്രിസ്ത്യാനികളുടെ വിവാഹത്തലേന്ന് വരന്റെ ഭവനത്തില് നടക്കുന്ന ഒരു ചടങ്ങാണ് ചന്തംചാര്ത്ത്. പന്തലില് വച്ച് ക്ഷുരകന് (ബാര്ബര്) വരന്റെ മുടിവെട്ടുകയും, താടി വടിക്കുകയും ചെയ്യുന്നു. ഇതിനാണ് ചന്തംചാര്ത്ത് എന്നു പറയുന്നത്. ”പതിനേഴു പരീഷകള്ക്കു മേലുളള മാലോകരോടു ചോദിക്കുന്നു, ചെറുക്കനെ ചന്തംചാര്ത്തട്ടേ? എന്ന് മൂന്നു തവണ ചോദിച്ച് സമൂഹത്തിന്റെ അനുവാദം വാങ്ങിയിട്ടാണ് ക്ഷുരകന് ചന്തം ചാര്ത്തുന്നത്. ചന്തം ചാര്ത്തിയ വരനെ ക്ഷുരകന് തന്നെ എണ്ണതേപ്പിക്കുകയും ചെയ്യുന്നു. ചന്തംചാര്ത്തലിന്റെ സമയത്ത് പന്തലിലുളളവര് ചന്തം ചാര്ത്തു പാട്ട് പാടാറുണ്ട്. ഇപ്പോഴും ക്നാനായക്കാര്ക്കിടയില് ഈ ചടങ്ങു നടത്താറുണ്ട്.
32-മൈലാഞ്ചിയിടീല്
വിവാഹത്തലേന്ന് രാത്രിയില് വധുവിന്റെ ഭവനത്തില് നടക്കുന്ന ചടങ്ങാണ് മൈലാഞ്ചിയിടീല്. പന്തലില് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വധുവിനെ കിഴക്കോട്ട് തിരിച്ചിരുത്തി കൈവെളളയിലും കാല്വെളളയിലും മൈലാഞ്ചിയില അരച്ച് ഇടുന്നു.
33-നുളളിക്കൊട
ചന്തംചാര്ത്തലിനു ശേഷം വരന്റെ ഭവനത്തില് വച്ച് വരനും മൈലാഞ്ചിയിടീലിനു ശേഷം വധുവിന്റെ വീട്ടില് വച്ച് വധുവിനും പ്രത്യേകം തയ്യാറാക്കിയ അപ്പം കുടുംബത്തിലെ മൂപ്പുമുറയും സ്ഥാനവും അനുസരിച്ച് ബന്ധുക്കള് വായില് നുളളിക്കൊടുക്കുന്ന ചടങ്ങ്.
34-നടവിളി
വിവാഹാനന്തരം വധൂവരന്മാരെ പളളിയില് നിന്ന് വരന്റെ വീട്ടിലേയ്ക്ക് ആഘോഷപൂര്വ്വം ആനയിച്ചു കൊണ്ടുപോകുന്ന പതിവ് മലങ്കര നസ്രാണികളുടെ ഒരു ആചാരമായിരുന്നു. വരനെയും വധുവിനെയും തോളിലേറ്റി ”നട നടയേ നട” എന്ന് കൂട്ടമായി വിളിച്ചുകൊണ്ടാണ് ഈ ഘോഷയാത്ര. കോഴിക്കോട് സാമൂതിരിമാര് ക്രിസ്ത്യാനികള്ക്ക് അനുവദിച്ചു നല്കിയ അവകാശമാണ് ഇതെന്നു പറയപ്പെടുന്നു. ക്നാനായക്കാര് മാത്രം ആചരിച്ചുവരുന്ന ചടങ്ങുകളാണ് ഇവ.